കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ്ണ വേട്ട. തമിഴ്നാട് മധുര സ്വദേശികളായ രണ്ടു പേരിൽ നിന്നായി ഒന്നര കിലോ സ്വർണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ശ്രീധർ,മഹേന്ദ്ര കുമാർ എന്നിവരിൽ നിന്നുമാണ് സ്വർണ്ണക്കട്ടികൾ പിടികൂടിയത്. വിദേശത്ത് നിന്നുമെത്തിച്ച സ്വർണ്ണം ട്രെയിൻ മാർഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്. ഇരുവരുടേയും അരയിൽ തുണിയിൽ പൊതിഞ്ഞ് കെട്ടി വെച്ച നിലയിലായിരുന്നു സ്വർണ്ണക്കട്ടികൾ. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിവിധ വിമാനത്താവളങ്ങളിൽ വഴി കസ്റ്റംസിനെ കബളിപ്പിച്ച് കൊണ്ടു വരുന്ന സ്വർണ്ണമിശ്രിതം സ്വർണ്ണ കട്ടികളാക്കി ട്രെയിൻ മാർഗം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നതായി കസ്റ്റംസ് പ്രിവൻറീവ് വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ സ്വർണം പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ ആളുകളെയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടെ 64 കിലോ സ്വർണ്ണമാണ് കോഴിക്കോട് കസ്റ്റ്ംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

