അനകപ്പള്ളി (ആന്ധ്രാപ്രദേശ്): അനകപ്പള്ളി ജില്ലയിലെ വസ്ത്രനിര്‍മാണശാലയില്‍ വാതകചോര്‍ച്ച. 121 സ്ത്രീത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാ സര്‍ക്കാര്‍.അന്വേഷണത്തിനുള്ള തീരുമാനം വ്യവസായ മന്ത്രി ഗുഡിവാഡ അമര്‍നാഥാണ് പ്രഖ്യാപിച്ചത്. അന്വേഷണം പൂര്‍ത്തിയാകുംവരെ കമ്പനി അടച്ചിടും. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വാതക ചോര്‍ച്ചയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ജൂണില്‍ വിശാഖപട്ടണത്തെ അച്യുതപുരത്തുള്ള ലബോറട്ടറിയില്‍ വാതക ചോര്‍ച്ചയുണ്ടായി. അന്ന് 178 സ്ത്രീ തൊഴിലാളികളാണ് രോഗബാധിതരായത്. തുടര്‍ന്ന് ചോര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ സംയുക്ത സമിതി രൂപീകരിച്ചിരുന്നു.
എയര്‍ കണ്ടീഷനിങ് ഗ്യാസ് ചോര്‍ച്ചയാണ് കാരണമെന്നായിരുന്നു സംശയം.
അനകപ്പള്ളിയിലെ വാതക ചോര്‍ച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘങ്ങളും അന്വേഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.53 പേര് സര്‍ക്കാര്‍ ആശുപത്രിയിലും 41 പേര് ജില്ലയിലെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണെന്ന് വിശാഖപട്ടണം ജില്ലാ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിശദമായ പരിശോധനയ്ക്കായി ചില സാമ്പിളുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ഐ.സി.എം.ആര്) അയച്ചിട്ടുണ്ടെന്നും അമര്‍നാഥ് പറഞ്ഞു.

