പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണ വേഗത്തിലാക്കും എന്ന് വിചാരണ കോടതി. ദിവസേന 5 സാക്ഷികളെ വിസ്തരിക്കും എന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട് വിചാരണ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30ന് അകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഈ നിർദ്ദേശം പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും വിചാരണ കോടതി ഓർമിപ്പിച്ചു.
ഇതിനിടെ അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണയ്ക്കിടെ വീണ്ടും സാക്ഷി കൂറുമാറി. 21ാം സാക്ഷി വീരനാണ് കൂറുമാറിയത്. ഇതോടെ കേസിൽ കുറുമാറിയവരുടെ എണ്ണം 11 ആയി. ഇരുപതാം സാക്ഷി മരുതൻ എന്ന മയ്യൻ കഴിഞ്ഞദിവസം കൂറു മാറിയിരുന്നു. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷൻ ജീവനക്കാരനാണ് മയ്യൻ. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രഹസ്യ മൊഴി നൽകിയ ഏഴുപേർ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിനുശേഷം വിസ്തരിച്ച രണ്ടുപേരും പോലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി. 16 പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമവിരുദ്ധരുടെ വിലയിരുത്തൽ.

