മംഗ്ലൂരു : മംഗ്ലൂരുവിൽ ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ അറസ്റ്റ് വൈകുന്നതിന് എതിരെ വ്യാപക പ്രതിഷേധം. കേരള-കർണാടക അതിർത്തിക്ക് സമീപം ബെല്ലാരെയിൽ പ്രവർത്തകർ തെരുവിലിറങ്ങി. സംസ്കാക ചടങ്ങിനെത്തിയ ബിജെപി കർണാടക അധ്യക്ഷൻ നളീൻ കുമാർ കട്ടീലിന്റെ വാഹനം പ്രവർത്തകർ ഘരാവോ ചെയ്ത് പ്രതിഷേധിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ദക്ഷിണ കന്നഡയിൽ വിവിധയിടങ്ങളിൽ പൊലീസിന് നേരെ കല്ലേറുണ്ടായി.
2022 ജൂലൈ 26 ന് രാത്രിയാണ് കടയടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്നതിനിടെ പ്രവീൺ നെട്ടാരെയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുറകിൽ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീൺ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതക ശേഷം ഉടൻ തന്നെ പ്രതികൾ രക്ഷപ്പെട്ടു. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികളെത്തിയതെന്നാണ് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയത്.
പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഡ് ബൈക്ക് പൊലീസ് കസ്റ്റിഡിയിലെടുത്തു. പ്രതികളുടെ കേരളാ ബന്ധം പരിശോധിക്കുകയാണ്. പോപ്പുലർ പ്രണ്ടും, എസ്ഡിപിഐയുമാണ് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സുളിയ, പുത്തൂർ, കഡബ താലൂക്കുകളിൽ ബിജെപി ബന്ദ് നടത്തി. മൂന്ന് താലൂക്കുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദിവസങ്ങൾക്ക് മുമ്പ് എസ്ഡിപിഐ ബന്ധമുള്ള യുവാവ് മംഗ്ലൂരുവിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൻറെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.
പ്രവീണിൻറെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. യുവമോർച്ച പ്രവർത്തകർ അക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് രാജികത്ത് ബിജെപി നേതൃത്വത്തിന് അയച്ചും യുവമോർച്ചയുടെ പ്രതിഷേധം തുടരുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന്മംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പറഞ്ഞു. മൂന്ന് പേർ ബൈക്കിലെത്തിയാണ് കൊലപാതകം നടത്തിയതെന്നും ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി പറഞ്ഞു

