കോഴിക്കോട്: കെപിസിസി പുതിയ റേഡിയോ ചാനൽ തുടങ്ങുന്നു. ജയ് ഹോ എന്ന പേരിലാണ് റേഡിയോ ചാനൽ തുടങ്ങുക. 2022 ഓഗസ്റ്റ് 15 മുതൽ റോഡിയോ ചാനലിന്റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം.
അതേസമയം, പാർട്ടി പുനഃസംഘടന വേഗത്തിലാക്കി ലോക‍്സഭാ തെരെഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ തീരുമാനമായി. ഡിസിസി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തിൽ അഴിച്ചു പണി നടത്താനാണ് ധാരണ. പാർട്ടിയുടെ പ്രവർത്തന പദ്ധതി രൂപരേഖ വൈകിട്ടോടെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പ്രഖ്യാപിക്കും.
അഞ്ച് വിഷയങ്ങളിലായി രണ്ട് ദിവസം നീണ്ട വിപുലമായ ചർച്ചയാണ് ചിന്തൻ ശിബിരത്തിൽ നടന്നത്. സംസ്ഥാന കോൺഗ്രസിന്റെ ഭാവിയെ നിർണയിക്കുന്ന കോഴിക്കോട് പ്രഖ്യാപനത്തിനുളള കാത്തിരിപ്പിലാണ് നേതാക്കളും പ്രവർത്തകരും. ലോക്സഭ തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായിരുന്നു ചർച്ചകളിൽ കൂടുതൽ ഊന്നൽ നൽകിയത്. ഓരോ ലോക്സഭ മണ്ഡലത്തിലും ഓരോ നേതാക്കൾക്ക് ചുമതല നൽകും. എത്രയും പെട്ടെന്ന് പാർട്ടി പുനസംഘടനാ നടത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് ധാരണ. ബൂത്ത് തലം മുതലുള്ള സമ്മേളനങ്ങൾ നടത്താനും തീരുമാനമായി. പാർട്ടിയുമായി അകന്ന വിവിധ വിഭാഗളുടെ പിന്തുണ ഉറപ്പാക്കും. മുന്നണി വിപുലീകരണം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
കെഎസ്‍യു പുനസംഘടന രണ്ടാഴ്ചയ്ക്കകം നടത്തും. വിടി ബൽറാമിനാണ് ചുമതല. അഞ്ച് വിഷയങ്ങളിലായി നടന്ന ചർച്ചകളിലെ തീരുമാനങ്ങൾ ജനറൽ കൗൺസിൽ അംഗീകരിച്ച ശേഷമാകും നയത്തിന് അന്തിമ രൂപം നൽകുക. ഇതാണ് വൈകിട്ട് കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കുക. അതിനിടെ, മുല്ലപ്പള്ളി രാമചന്ദ്രന്റെയും വിഎം സുധീരൻറയും അസാന്നിധ്യം ഇന്നും ചർച്ചയായി. ഈ കാര്യം പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ചിന്തൻ ശിബിരിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് മുല്ലപ്പളളി അറിയിച്ചിരുന്നെന്നും മുല്ലപ്പളളിയുമായുള്ള പ്രശ്നങ്ങൾ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നുമായിരുന്നു കെ സുധാകരൻറെ പ്രതികരണം

