ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരേ നടന്ന പ്രതിഷേധങ്ങളില്‍ റെയില്‍വേയ്ക്ക്259.44 കോടി രൂപയുടെ നഷ്ടം. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിലാണ് റെയില്‍വേയ്ക്കു നേരിട്ട നഷ്ടം വെളിപ്പെടുത്തിയത്.
അഗ്‌നിപഥ് പദ്ധതിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന എല്ലാ സര്‍വീസുകളും പുനഃസ്ഥാപിച്ചതായി അദ്ദേഹം ഉപരിസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.അഗ്‌നിപഥ് പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധമാണ് വടക്കേ ഇന്ത്യയില്‍ നടന്നത്. ഇതില്‍ റെയില്‍വേയുടെ വസ്തുവകകള്‍ വ്യാപകമായി അക്രമികള്‍ നശിപ്പിച്ചു. പ്രധാനമായും ബിഹാര്‍ മുതല്‍ തെലങ്കാന വരെയുള്ള സംസ്ഥാനങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശിലെ ഏതാനും പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയ്ക്കാണ് വ്യാപകമായ അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്.അഗ്‌നിപഥ് പ്രതിഷേധം 2,000 ട്രെയിനുകളെ ബാധിച്ചതായും ജൂണ്‍ 15 മുതല്‍ 23 വരെ 2,132 ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്തതായും റെയില്‍വേ മന്ത്രി അറിയിച്ചു.അഗ്‌നിപഥ് പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ ട്രെയിന്‍ സര്‍വീസുകളില്‍ 102. 96 കോടി രൂപ യാത്രക്കാര്‍ക്ക് ക്യാന്‍സലേഷന്‍ ടിക്കറ്റ് ഇനത്തി മടക്കി നല്‍കയതായും മന്ത്രി പറഞ്ഞു.

