തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി മരണപ്പെട്ടു. ഞണ്ടൂർ കോണത്ത് താമസിക്കുന്ന അജിത്ത് (37) ആണ് 07/07/22 വ്യാഴാഴ്ച രാത്രി 11:30 യോടെ മരിച്ചത്. യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ അജിത്തിനെ കസ്റ്റഡിയിലെടുത്ത സമയത്ത് ശരീരത്തിൽ ക്ഷതമേറ്റിയിരുന്നതായി പോലീസ് പറഞ്ഞു. കളിച്ചപ്പോൾ വീണതാണെന്ന് യുവാവ് പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി. കസ്റ്റഡി റിപ്പോർട്ടിൽ ഇക്കാര്യം ഉണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.
02/07/22 ശനിയാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 03/07/22 ഞായറാഴ്ചയാണ് അജിത്തിനെയും കൂട്ടരെയും കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇവരെ ജയിലിലേക്കു മാറ്റി. അവിടെവച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും പോലീസ് പറയുന്നു. അതേ സമയം യുവാവ് മരണപ്പെട്ടതിന് പിന്നിൽ പോലീസ് മർദ്ദനമാണെന്ന് പരാതി ഉയരുകയാണ്. പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടികൾ പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

