ദുബായ് യാത്രയിൽ ബാഗേജ് മറന്നുവച്ചിട്ടില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ

കൊച്ചി: 2016 ലെ തന്റെ ദുബായ് യാത്രയിൽ ബാഗേജ് മറന്നുവച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി. എന്നാൽ ശിവശങ്കർ കസ്റ്റംസിനു നൽകിയ മൊഴിയിൽ മെമന്റോകൾ ഉൾപ്പെട്ട ബാഗ് മറന്നു വച്ച കാര്യം സമ്മതിക്കുന്നുണ്ട്. ഇതോടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഇടപെടൽ കൂടുതൽ സംശയനിഴലിലാവുന്നു

സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തുമാണ് മുഖ്യമന്ത്രിയുടെ ദുബായ് യാത്രയിൽ പ്രധാനപ്പെട്ട ഒരു ബാഗ് മറന്നുപോയതായും അത് ദുബായിലെത്തിക്കാൻ സഹായിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടതായി കസ്റ്റംസിനു മൊഴി നൽകിയത്. അതിൽ കറൻസി നോട്ടുകളുടെ കെട്ടുകളായിരുന്നെന്നാണ് ഇവരുടെ മൊഴി.

ശിവശങ്കർ നൽകിയ മൊഴി: ‘മുഖ്യമന്ത്രിക്കു വേണ്ടി യുഎഇയിലേക്ക് യുഎഇ കോൺസുലേറ്റ് പ്രതിനിധിയുടെ കൈയിൽ കൊടുത്തയച്ച പായ്ക്കറ്റുകളിൽ, കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുപയോഗിച്ച് ആർട്ടിസ്റ്റ് ഡിസൈൻ ചെയ്ത മെമന്റോകളായിരുന്നു. മുഖ്യമന്ത്രിയും സംഘവും യാത്രതിരിക്കും മുൻപ് ഒരു മെമന്റോ മാത്രമാണു പൂർത്തിയായിരുന്നത്. ബാക്കിയുള്ള മൂന്നോ നാലോ മെമന്റോകൾ എങ്ങനെ എത്രയും പെട്ടെന്നു യുഎഇയിലെത്തിക്കാമെന്ന് ആലോചിച്ചപ്പോഴാണു കോൺസൽ ജനറലിന്റെ സഹായവാഗ്ദാനം ഓർമ വന്നത്.

മുഖ്യമന്ത്രിയുടെ കൈയിൽ അടിയന്തരമായി എത്തേണ്ട, മെമന്റോകൾ കുറിയർ വഴി അയക്കുന്നതും ഏതെങ്കിലും യാത്രക്കാരന്റെയോ കൈയിൽ കൊടുത്തുവിടുന്നതും ശരിയല്ല. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥന്റെ കൈയിൽ കൊടുത്തയക്കാമെന്നു വച്ചാൽ, നടപടിക്രമങ്ങൾ നീളും. ‌കോൺസലേറ്റ് വഴിയാകുമ്പോൾ ഈ തലവേദനകളൊന്നുമില്ല. തീരുമാനം ഉദ്യോഗസ്ഥരെല്ലാം ചേർന്നെടുത്തതാണ്. കോൺസുലേറ്റിൽനിന്ന് ആരാണു മെമന്റോ യുഎഇയിലെത്തിച്ചതെന്ന് അറിയില്ല.മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തുടങ്ങുന്നതിനു മുൻപു തന്നെ മെമന്റോകൾ കേരള സംഘത്തിന്റെ കൈയിലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →