പാലക്കാട്: പുതുപ്പരിയാരത്ത് പുലിയും മൂന്ന് കാട്ടുപന്നികളും കിണറ്റിൽ വീണു. മേപ്പാടി ആദിവാസിവാസി കോളനിക്ക് സമീപത്തെ സുരേന്ദ്രൻ എന്ന സ്വകാര്യവ്യക്തിയുടെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയും കാട്ടുപന്നികകളും പെട്ടത്. മേപ്പാടി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയേയും പന്നികളെയും കരക്ക് കയറ്റി. രാവിലെ വിറകെടുക്കാൻ പോയ ആദിവാസികളാണ് ആദ്യം കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കോണി ഉപയോഗിച്ച് പുലിയെ കെണിയിൽ പെടുത്താനായിരുന്നു ശ്രമം. എന്നാൽ കോണിയിലൂടെ അള്ളിപ്പിടിച്ച് കയറിയ പുലി കാട്ടിലേക്ക് ഇറങ്ങി ഓടി. പന്നികളെയും പിടികൂടിയെങ്കിലും ഒരു പന്നി ചത്തു. തീറ്റ തേടി കാടിറങ്ങിയ പുലി പന്നി കൂട്ടത്തെ തുരത്തുന്നതിനിടെ കിണറ്റിൽ വീണതാവാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. . അതേസമയം പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു

