കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവർത്തനം തുടങ്ങി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ കോടതി ഉദ്ഘാടനം ചെയ്തു. എറണാകുളം അഡീഷണൽ ഡിസ്ട്രിക്സ് സെഷൻസ് കോടതിയോട് ചേർന്നാണ് ആദ്യ ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനം തുടങ്ങിയത്. കുട്ടികൾക്ക് പിരിമുറുക്കങ്ങളില്ലാതെ മൊഴി നൽകാനും വിചാരണയിൽ പങ്കെടുക്കാനുമുള്ള സൗകര്യങ്ങളാണ് കോടതിയിൽ ഒരുക്കിയിട്ടുള്ളത്.
ലൈംഗിക അതിക്രമ കേസുകളിൽ മൊഴി കൊടുക്കാൻ എത്തുന്ന കുട്ടികൾ നേരിട്ട് പ്രതികളെ കാണേണ്ട സാഹചര്യം ഇവിടെ ഒഴിവാകും. വീഡിയോ കോൺഫറൻസ് വഴിയാകും കുട്ടിയെ ജഡ്ജി ഉൾപ്പെടെയുള്ളവർ കാണുന്നത്. വിചാരണയും വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തും. ജഡ്ജിയുടെ മുന്നിൽ മൊഴി രേഖപ്പെടുത്താനായി എത്തുമ്പോൾ പോലും കുട്ടിക്ക് പ്രതിയെ കാണേണ്ട സാഹചര്യം ഉണ്ടാവില്ല.
കുട്ടികൾക്ക് വേണ്ടി ലൈബ്രറിയും ചെറുപാർക്കുകളും കോടതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട് .സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന 28 പോക്സോ കോടതികളും ഇനി ഇതുപോലെ ശിശു സൗഹൃദമായിരിക്കും. 69 ലക്ഷം രൂപ ചിലവിട്ടാണ് ആദ്യ പോക്സോ കോടതി തയ്യാറാക്കിയത്.

