50 വർഷങ്ങൾക്ക് ശേഷം മലയാള അക്ഷരങ്ങൾക്ക് മാറ്റം വരുന്നു

തിരുവനന്തപുരം: എഴുതാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള അക്ഷരങ്ങൾ മലയാളമാണെന്ന് പലരും തമാശ പറയാറുണ്ട്. മറ്റേതൊരു ഇന്ത്യൻ ഭാഷയിലും ഇല്ലാത്ത രീതിയിൽ ചുഴിപ്പുകളും, വളവുകളും മലയാള അക്ഷരങ്ങൾക്കുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പലരും പറയുന്നത്. മലയാള ലിപികളിൽ ചെറുതല്ലാത്ത രീതിയിൽ മാറ്റം ഉണ്ടാകും എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാ വകുപ്പിൻറെ ലിപിപരിഷ്കരണം ദ്രുതഗതിയിൽ നടന്നുവരികയാണ്.

വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ ലിപിപരിഷ്കരണം നടപ്പിലാക്കുന്നത്.പഴയ കൂട്ടക്ഷരങ്ങളെ തിരികെ കൊണ്ടുവരാനുള്ള നീക്കവും ഇത്തവണ ലിപി പരിഷ്കരണത്തിൽ ഉണ്ട് . ഉ, ഊ എന്നിവയുടെ ചിഹ്നങ്ങളെ പുതിയ രീതിയിൽ വേർതിരിച്ചു കൊണ്ടുള്ള പരിഷ്കരണവും ഇത്തവണ കാണാൻ കഴിയും. സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ലിപിപരിഷ്കരണം രണ്ടു മാസത്തിനുള്ളിൽ നടപ്പാക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

ലിപി പരിഷ്കരണത്തിന് മുന്നോടിയായി ആശങ്കയുള്ള പദങ്ങളുടെ ഏകീകൃത രൂപം ഉൾക്കൊള്ളിച്ച കൈ പുസ്തകവും സർക്കാർ പുറത്തിറക്കുന്നുണ്ട്. നിലവിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളും, ശബ്ദതാരാവലിയിൽ ഇല്ലാത്തതും എന്നാൽ ഉപയോഗത്തിൽ ഉള്ളതുമായ പദങ്ങൾ കണ്ടെത്തി അതുകൂടി ഉൾപ്പെടുത്തിയാണ് സർക്കാർ കൈപ്പുസ്തകം പുറത്തിറക്കുന്നത്.ലിപി പരിഷ്ക്കരണവും ഏകീകരിച്ച വാക്കുകളും സംബന്ധിച്ച് പൊതു ജനങ്ങളെ കൂടി ബോധ്യപ്പെടുത്താൻ വേണ്ടിയാണ് കൈ പുസ്തകം ഇറക്കാൻ തീരുമാനിച്ചത്.ആയിരം വാക്കുകൾ ഉള്ള കൈപ്പുസ്തകം ആണ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്.

ഡിജിറ്റൽ ഉപകരണങ്ങൾ സാർവത്രികമായ സാഹചര്യത്തിൽ എഴുത്തിനേക്കാൾ കൂടുതൽ ടൈപ്പിങ്ങിനാണ് ജനങ്ങൾ പ്രാമുഖ്യം നൽകുന്നത്.അടിപൊളി മുന്നിൽകണ്ടുള്ള ലിപിപരിഷ്കരണം ആണ് ഇപ്പോൾ നടപ്പിലാക്കുന്നതും. ഇതിൻറെ ഭാഗമായി ലിപി പരിഷ്കരണത്തിന്റ തുടർച്ചയായുള്ള ഫോണ്ട് പരിഷ്കരണത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഫോണ്ടുകളിൽ പരിഷ്കരണം വരുത്തി സൗജന്യമായി എല്ലാവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കും എന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ മഞ്ജരി ഫോണ്ടിൽ ചില മാറ്റങ്ങൾ വരുത്തി മഞ്ജുള 22 എന്ന പുതിയ ഫോണ്ട് തയ്യാറാക്കിക്കഴിഞ്ഞു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ നിലവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നിള ഫോണ്ടിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. നിള ഫോണ്ടിൽ 7 വേരിയെൻറുകൾ ഉണ്ടെന്നുള്ളതാണ് അതിനെ ലിപി പരിഷ്കരണത്തിന്റെ ഭാഗമായി പരിഗണിക്കുവാൻ ഉള്ള കാരണം. കമ്പ്യൂട്ടർ കീബോർഡിലെ ടൈപ്പിംഗ് ഘടന മാറ്റേണ്ടതില്ല എന്നുള്ളതും ആശ്വാസം പകരുന്ന ഒരു സംഗതിയാണ്. ടൈപ്പ് ചെയ്യുമ്പോൾ ലിപി മാറുന്ന രീതിയിൽ ഫോണ്ടുകൾ പരിഷ്കരിച്ചാൽ മാത്രം മതിയാകും.

ഇപ്പോഴത്തെ ലിപിപരിഷ്കരണം പ്രാവർത്തികമാകുന്നതോടെ കൂട്ടക്ഷര ലിപികൾ 65 എണ്ണം ആയി മാറും. എഴുത്തിനും, അച്ചടിക്കും ഒരേ ലിപി തന്നെ ഉപയോഗിക്കണം എന്നുള്ളതാണ് ലിപി പരിഷ്കരണത്തിന്റെ പ്രധാന നിർദ്ദേശമായി നൽകിയിരിക്കുന്നത്.ആ ഒരു നിർദ്ദേശം മുൻഗണനയിൽ എടുത്തു കൊണ്ട് തന്നെയാണ് ലിപിപരിഷ്കരണം പൂർത്തിയായി കൊണ്ടിരിക്കുന്നതും.50 വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് ലിപിപരിഷ്കരണം നടക്കുന്നത്. 1971 ലാണ് അവസാനമായി മലയാള ലിപി പരിഷ്കരണമുണ്ടായത്.

Share
അഭിപ്രായം എഴുതാം