കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിനെ ഏൽപ്പിക്കാൻ നൽകിയ കത്തിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് ചോദിച്ചത്. പള്‍സര്‍ സുനിയുടെതെന്ന് പറയുന്ന കത്തിൽ ദിലീപും, സിദ്ധിക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്നു. നടൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലെ പ്രസ്താവനയെ കുറിച്ച് വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യംചെയ്യൽ. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, എന്നും കൂടെ നിൽക്കും എന്നുമാണ് സിദ്ധീഖ് അഭിമുഖത്തിൽ പറഞ്ഞത്.
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴിമാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോയും പുറത്തുവന്നിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് നടനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആലുവ അൻവർ ആശുപത്രി ഉടമ ഡോക്ടർ ഹൈദരാലിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സാക്ഷിയായിരുന്ന ഹൈദരാലി വിചാരണ ഘട്ടത്തിൽ കൂറുമാറിയിരുന്നു. കഴിഞ്ഞദിവസമാണ് ഇരുവരെയും ചോദ്യം ചെയ്തത്.

