വൈപ്പിൻ: മണ്ഡലത്തിൽ റോഡുകൾ, കലുങ്കുകൾ, ഡ്രെയിനേജ്, സ്‌കൂൾ കെട്ടിടം എന്നിവയുൾപ്പെടെ 17 പദ്ധതികൾക്ക് 4.17 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഇതോടെ മണ്ഡലത്തിന്റെ പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നിരവധി പ്രാദേശിക വികസന പദ്ധതികൾ തുടരുകയാണെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഞാറക്കൽ ഗ്രാമ പഞ്ചായത്തിൽ 98 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാകുക. അച്ചുതൻ റോഡിനും കൾവർട്ടിനുമായി 40 ലക്ഷവും സൺ റോഡിനും കൾവർട്ടിനുമായി 22 ലക്ഷവും തുലാപ്പറമ്പ് വെസ്റ്റ് റോഡിന് 26 ലക്ഷവും അറുവേലി റോഡിനും കൾവർട്ടിനുമായി 10 ലക്ഷവുമാണ് ചെലവഴിക്കുക.
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ മൊത്തം 1.45 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചു. ഇണംതുരുത്ത് കർഷകസംഘം ആർ.എസ്.പി ചിറ റോഡിന് 27 ലക്ഷം, പല്ലുപ്പിള്ളി റോഡ് നിർമ്മാണത്തിന് 15 ലക്ഷം, ഗവൺമെന്റ് എൽ.പി സ്‌കൂൾ കെട്ടിടത്തിന് 90 ലക്ഷം, അയ്യൻകുട്ടി പാലം സൗത്ത് റോഡ് ക്രോസ് ഡ്രെയിൻ തുടങ്ങി പദ്ധതിക്ക് 13.5 ലക്ഷം എന്നിങ്ങനെയാണ് അനുമതിയായത്.
കുഴുപ്പിള്ളി പഞ്ചായത്തിൽ 71 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടക്കും. അയ്യമ്പിള്ളി പാലത്തിൽ നിന്നുള്ള റോഡിന് 25 ലക്ഷം, സഹകരണ പാലം മുതൽ കിഴക്കോട്ട് നടപ്പാതയ്ക്ക് 21 ലക്ഷം, വർക്കേഴ്‌സ് നോർത്ത് ലിങ്ക് റോഡിന് 25 ലക്ഷം എന്നിങ്ങനെ തുക ചെലവഴിക്കാനാണ് അനുമതി.
നായരമ്പലം ഗ്രാമ പഞ്ചായത്തിൽ 59.25 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കും. പതിനൊന്നാം വാർഡിലെ കിരിയാന്തൻ ലിങ്ക് റോഡിന് 10 ലക്ഷവും കളത്തിയേടത്ത് സങ്കേതം റോഡിന് 16 ലക്ഷവും തയ്യേഴത്ത് ഈസ്റ്റ് റോഡിന് ടാറിംഗും ഡ്രയിനേജ് സംവിധാനവും ഉൾപ്പെടെ 16.25 ലക്ഷവും കോയിമാടത്ത് റോഡിന് 17 ലക്ഷവും വിനിയോഗിക്കും.
എടവനക്കാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ കോലോത്തടത്ത് ലിങ്ക് റോഡ് ടാറിംഗിന് 25 ലക്ഷവും കടമക്കുടി പഞ്ചായത്തിൽ ഒൻപതാം വാർഡിലെ ഇ.എം.എസ് റോഡിനു 18 ലക്ഷം രൂപ ചെലവഴിക്കാനും അനുമതിയായിട്ടുണ്ട്.

