കോഴിക്കോട്: വിവരം തിരക്കാൻ ഫോണിൽ വിളിച്ചയാളോട് നിരുത്തരവാദപരമായി പെരുമാറിയ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി യോഗം ചേർന്ന് ജീവനക്കാരിയെ പുറത്താക്കിയത്.
കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയ്ക്ക് ഡോക്ടർ അവധി അല്ലാത്ത ദിവസങ്ങളിൽ ഉണ്ടാകും എന്നായിരുന്നു ആശുപത്രി ജീവനക്കാരി നൽകിയ മറുപടി. ഏത് ദിവസം ഉണ്ടാകും എന്ന് ചോദ്യം ആവർത്തിച്ചപ്പോളും ഇതേ മറുപടി നൽകി. ഈ ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജീവനക്കാരിയെ പിരിച്ചുവിട്ടത്.
ഡോക്ടറെ അന്വേഷിച്ച് വിളിച്ച സ്ത്രീ അതിന് മുമ്പ് രണ്ട് തവണ ഇതേ കാര്യം ചോദിച്ച് വിളിച്ചിരുന്നെന്നും ആ സമയത്ത് കൃത്യമായി മറുപടി നൽകിയിരുന്നെന്നുമാണ് ജീവനക്കാരിയുടെ വിശദീകരണം. വീണ്ടും വിളിച്ചപ്പോളാണ് ഈ രീതിയിൽ പ്രതികരിക്കേണ്ടി വന്നതെന്നും ജീവനക്കാരി വിശദീകരിച്ചു.

