ഗോപി ചന്ദ് നാരംഗ് അന്തരിച്ചു

നോര്‍ത്ത് കരോലിന (യു.എസ്.എ.): പ്രമുഖ ഉറുദു പണ്ഡിതനും സാഹിത്യ നിരൂപകനും സാഹിത്യ അക്കാദമി മുന്‍ ചെയര്‍പേഴ്സനുമായ ഗോപി ചന്ദ് നാരംഗ് (91) അന്തരിച്ചു. ലോകത്തില്‍ ഉര്‍ദു ഭാഷയ്ക്ക് മേല്‍വിലാസം നേടിക്കൊടുത്ത അതുല്യപ്രതിഭയായിരുന്നു ഗോപി ചന്ദ് നാരംഗ്. യു.എസിലെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ മകന്‍ തരുണ്‍ നാരംഗിനൊപ്പമായിരുന്നു താമസം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ക്കും ഉറുദു പണ്ഡിതന്മാര്‍ക്കും ഇടയില്‍ ഒരേ ആവേശത്തോടെ ആദരിക്കപ്പെട്ട നാരംഗിനെ ഇന്ത്യയും പാകിസ്താനും പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ത്യയില്‍ പത്മഭൂഷണ്‍, പാകിസ്താനില്‍ സിതാര-ഇ-ഇംതിയാസ് (മികച്ച നക്ഷത്രം) എന്നിവയാണ് ഗോപി ചന്ദിനു സമ്മാനിച്ചത്.

അറുപതോളം പുസ്തകങ്ങള്‍ രചിച്ച നാരംഗ് ഭാഷയെ വര്‍ഗീയതയ്ക്ക് അതീതമായി നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തി. ഇംഗ്ലീഷിലും ഹിന്ദിയിലുമായി ”ലെറ്റ്സ് ലേണ്‍ ഉര്‍ദു” എന്ന പേരില്‍ കുട്ടികള്‍ക്കായി 10 പുസ്തകങ്ങളും രചിച്ചു.ഗസലിന്റെ ഉത്ഭവം കണ്ടെത്തുന്നതായിരുന്നു നാരംഗിന്റെ പ്രധാന കൃതികളിലൊന്നായ ഉര്‍ദു ഗസല്‍ ഔര്‍ ഹിന്ദുസ്ഥാനി സെന്‍-ഒ തഹ്സീബ് (ഉര്‍ദു ഗസലും ഇന്ത്യന്‍ മനസും സംസ്‌കാരവും). അത് പ്രണയകവിതയുടെ ഒരു ഭാഗം മാത്രമല്ല. എങ്ങനെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും കാഴ്ചപ്പാടുകള്‍ക്ക് അടിവരയിടുന്ന കൃതിയായിരുന്നു. ആദ്യകാല കൃതിയായ ”ഉര്‍ദു റീഡിങ്സ് ഇന്‍ ലിറ്റററി” എന്ന ഗദ്യവും (1968) ഏറെ ശ്രദ്ധ നേടി. ലോകത്ത് എവിടെയൊക്കെ ഉറുദു വായിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുവോ, അവിടെയെല്ലാം ഈ പുസ്തകം പാഠ്യപദ്ധതിയുടെ ഭാഗമായി.

ബലൂചിസ്ഥാനിലെ ചെറിയ ഗ്രാമമായ ദുക്കിയില്‍ ജനിച്ച നാരംഗിനെ സാഹിത്യ ലോകത്തേക്ക്‌ െകെപിടിച്ചുയര്‍ത്തിയത് ബലൂചിയും പാഷ്തോയും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പണ്ഡിതനായിരുന്ന പിതാവാണ്. സംസ്‌കൃതം, പേര്‍ഷ്യന്‍ ഭാഷകളില്‍ പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യാ വിഭജനത്തിനുശേഷം ഡല്‍ഹിയിലെ കരോള്‍ ബാഗിലേക്ക് താമസം മാറിയ നാരംഗ് ജീവിക്കാന്‍ എന്തെങ്കിലും ജോലി കണ്ടെത്താനുള്ള ശ്രമത്തിനിടെ ഒരു പ്യൂണിന്റെ വസതിയില്‍ താമസിച്ചു. കുറച്ചുകാലത്തിനുശേഷം പ്രൊഫസര്‍ ഖ്വാജ അഹമ്മദ് ഫാറൂഖിയുടെ കീഴില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ മാസ്റ്റേഴ്സ് ഇന്‍ ഉറുദു പ്രോഗ്രാമില്‍ ചേര്‍ന്നു. താമസിയാതെ പി.എച്ച്.ഡി. ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് ഗവേഷണ ഫെലോഷിപ്പും കിട്ടി. ഡോ സക്കീര്‍ ഹുെസെന്‍ (പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതി), ഡോ താരാ ചന്ദ്, ഡോ സയ്യിദ് ആബിദ് ഹുെസെന്‍ തുടങ്ങിയ പ്രമുഖരില്‍ നിന്ന് നാരംഗിന് മാര്‍ഗനിര്‍ദേശം ലഭിച്ചു.1958-ല്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ അധ്യാപന ജീവിതം തുടങ്ങി. ഒരു വര്‍ഷത്തിനുശേഷം ഡല്‍ഹി സര്‍വകലാശാലയില്‍ ചേര്‍ന്നു. പിന്നീട് വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയില്‍ പഠിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →