അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ഇളമണ്ണൂർ: പത്തനംതിട്ട ഇളമണ്ണൂരിൽ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തിൽ കുട്ടിയുടെ വീട്ടിലെത്തിയത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 2022 ജൂൺ 16 ന് രാവിലെ പത്ത്മണിയോടെയാണ് സംഭവം. ഇളമണ്ണൂർ ചക്കാലയിൽ റോജിയുടെയും ബിന്ദുവിന്റെയും മകൻ അലനെയാണ് വീട്ടിലെത്തിയ നാടോടി സ്ത്രീ അതി വിദഗ്ധമായി തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്. വീടിനോട് ചേർന്ന് വർക്ക് ഷോപ്പ് നടത്തുന്ന അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുക യായിരുന്നു കുട്ടി.

ഈ സമയത്താണ് ഭിക്ഷാടനത്തിനായി നാടോടി സ്ത്രീ എത്തിയത്. അച്ഛൻ റോജി പണം നൽകാൻ എടുക്കാൻ വീടിനകത്തേക്ക് പോയ സമയത്താണ് നാടോടി സ്ത്രീ കുട്ടിയുടെ കൈപിടിച്ച് വലിച്ച് റോഡിലേക്കിറങ്ങി. തൊട്ടടുത്ത് ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ചില നാട്ടുകാരും കുട്ടിയുടെ കരച്ചിൽ കേട്ട് പിന്നാലെ എത്തിയതോടെ നാടോടി സ്ത്രീ ഓടാൻ ശ്രമിച്ചു.

നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വെല്ലൂർ സ്വദേശിയാണെന്നും പേര് മഞ്ചുവെന്നുമാണ് നാടോടി സ്ത്രീ പറഞ്ഞത്. പൊലീസിന്റെ ചേദ്യം ചെയ്യലിനോട് ഇവർ സഹകരിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചില നാടോടി സ്ത്രീകൾ ഈ പ്രദേശത്തെ വീടുകളിൽ ഭിക്ഷാടനത്തിനെത്തുന്നുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →