ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി. അധ്യക്ഷനുമായ ശരദ് പവാര്‍ മത്സരിക്കാന്‍ സാധ്യത.രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി ഭരണപക്ഷം ആരെയാകും നിര്‍ദേശിക്കുകയെന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശരദ് പവാറിനെ ചുറ്റിപ്പറ്റി ചര്‍ച്ച സജീവമാക്കിയത്. അടുത്ത മാസം 18-നാണ് തെരഞ്ഞെടുപ്പ്. മത്സരമുണ്ടായാല്‍ മൂന്നു ദിവസത്തിനു ശേഷമാകും വോട്ടെണ്ണുക.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെത്തി പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്തുണയ്ക്കാമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം അറിയിക്കാനാണ് ഖാര്‍ഗെ മുംബൈക്ക് പറന്നതെന്നാണ് സൂചന. പവാര്‍ ഇതേപ്പറ്റി മനസ് തുറന്നിട്ടില്ല.മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിന്‍ എന്നിവരുമായും ഖാര്‍ഗെ ആശയവിനിമയം നടത്തിയിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് സഞ്ജയ് സിങ് ഞായറാഴ്ച ഫോണില്‍ പവാറുമായി സംസാരിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത തന്ത്രം തയാറാക്കാനായി നാളെ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ബില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ചര്‍ച്ച വിളിച്ചിട്ടുണ്ട്. മമതയുമായും ഖാര്‍ഗെ ഫോണില്‍ സംസാരിച്ചു.പാര്‍ലമെന്റിലെയും നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കാണു വോട്ടവകാശം. സംസ്ഥാന ജനസംഖ്യ, നിയമസഭാ സീറ്റുകളുടെ എണ്ണം തുടങ്ങിയവ പരിഗണിച്ചാണു വോട്ടിന്റെ മൂല്യം കണക്കാക്കുക.10,86,431 ആണ് ഇലക്ടറല്‍ കോളജിന്റെ ആകെ മൂല്യം. ഇതിന്റെ പകുതി ലഭിക്കുന്നയാള്‍ തെരഞ്ഞെടുക്കപ്പെടും. നിലവില്‍ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷത്തിന് 13,000 വോട്ട് മൂല്യം കുറവാണ്. ഇതു മറികടക്കാനായി, കഴിഞ്ഞ തവണ പിന്തുണച്ച ബിജു ജനതാദള്‍, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്നിവരുമായി ചര്‍ച്ച നടക്കുന്നു. കഴിഞ്ഞ തവണ പിന്തുണച്ച ടി.ആര്‍.എസ്. ഇപ്പോള്‍ വ്യക്തമായും എതിര്‍ചേരിയിലാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശരദ് പവാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാവാന്‍ സാധ്യത
