ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. വിശദമായ ചോദ്യംചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യംചെയ്യൽ നീണ്ടു നിന്നത്. രാജ്യ തലസ്ഥാനം ഇപ്പോഴും സംഘർഷഭരിതം ആണ്. ഇ ഡി ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുതിർന്ന നേതാക്കളടക്കം വന്‍പ്രതിഷേധത്തിലാണ്. എഐസിസി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്രസേന ഉൾപ്പെടെ വൻ സന്നാഹം. രാഹുൽഗാന്ധിയുടെ അഭിഭാഷകരെ ഇ ഡി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ഇ ഡി ഓഫീസ് പരിസരത്ത് ഡൽഹി പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഈ ഡി ഓഫീസിൽ എത്തിയിരുന്നു. എന്നാൽ ഡൽഹി പോലീസ് കോൺഗ്രസ് പ്രവർത്തകരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. കെ സി വേണുഗോപാൽ, പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ ഓഫീസിനു മുന്നിൽ എത്തിയിരുന്നു. എന്നാൽ അവരെ ബാരിക്കേഡുമായി പോലീസ് തടഞ്ഞു. പൊലീസും, കോൺഗ്രസ് നേതാക്കളും തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ നടന്നു. രാഹുൽഗാന്ധി എത്ര സമയം ഇഡി ഓഫീസിൽ തുടരുന്നോ അത്ര സമയം പ്രവർത്തകരും പുറത്ത് പ്രതിഷേധവുമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതിഷേധ റാലിയുമായി മുന്നോട്ട് തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കി. ഇ ഡി ഓഫിസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡൽഹി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.