ന്യൂഡൽഹി: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ പരിക്കേറ്റവരെ കാണാനെത്തിയ ഇടി മുഹമ്മദ് ബഷീർ എംപിയെ പോലീസ് തടഞ്ഞു. കാൺപൂരിൽ 09/06/22 വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് യുപി പോലീസ് തടഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ വച്ച് എംപിയെ തടയുകയായിരുന്നു. പോലീസ് തടഞ്ഞതിനെ തുടർന്ന് ഇടി മുഹമ്മദ് ബഷീർ ഡൽഹിയിലേക്ക് തന്നെ മടങ്ങി.
10/06/22 (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും എന്ന് അദ്ദേഹം അറിയിച്ചു. നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാർ ഭരണകൂടങ്ങൾ ഇതവസാനിപ്പിച്ചേ മതിയാകൂ. വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് ആശ്വാസമേകാൻ അവരെ ഒന്ന് കാണാൻ പോലും അനുവദിക്കാത്ത തരത്തിലേക്ക് ആ ഫാസിസം വളർന്നിരിക്കുന്നു. രാജ്യത്തെ മുഴുവൻ മതേതരവാദികളും ഇതിനെതിരെ ശബ്ദിക്കണം അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് വേട്ടയാടൽ നേരിട്ടവരെ നേരിൽ കാണാൻ ആണ് കാൺപൂരിൽ എത്തിയതെന്നും എംപി അറിയിച്ചു. എന്നാൽ അർദ്ധരാത്രി യുപി പോലീസ് പല ന്യായങ്ങൾ പറഞ്ഞു ഞങ്ങളെ തടഞ്ഞു. തുടർന്ന് റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തത്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണ്. യുപി പോലീസിന്റെ ഈ ജനാധിപത്യവിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും എംപി അറിയിച്ചു.


