തിരുവനന്തപുരം: സ്വർണ വ്യാപാരമേഖലയിലെ നികുതി വെട്ടിപ്പു തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം (2021–22) സംസ്ഥാന ചരക്ക്, സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് 350.71 കിലോ സ്വർണം. നികുതി, പിഴ ഇനങ്ങളിലായി ഇതിലൂടെ 14.62 കോടി രൂപ സർക്കാരിനു ലഭിച്ചു.
നികുതി വെട്ടിച്ചും രേഖകൾ ഇല്ലാതെയും മറ്റും കടത്തിയ സ്വർണമാണു പിടിച്ചെടുത്തത്. വാഹനങ്ങൾ, ആഭരണക്കടകൾ ഹാൾമാർക്കിങ് സ്ഥാപനങ്ങൾ, സ്വർണാഭരണ നിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 306 കേസുകൾ റജിസ്റ്റർ ചെയ്തതായി വകുപ്പ് കമ്മിഷണർ ഡോ.രത്തൻ ഖേൽക്കർ അറിയിച്ചു. 2020–’21 വർഷം 133 കേസുകളിലായി 87.37 കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. 8.98 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ സർക്കാരിന് ലഭിച്ചത്.

