ശ്രീനഗര്‍: ഏക ഭാരതം- ശ്രേഷ്ഠ ഭാരതം എന്ന ആശയം രാജ്യത്തെ വിവിധ ഇടങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേയൊരു പാതയിലൂടെ കന്യാകുമാരിയിലെ ദേവിക്കും ജമ്മു കശ്മീരിലെ വൈഷ്ണോ ദേവിക്കും സംഗമിക്കാനാകുന്ന കാലം അകലെയല്ലെന്നും അദ്ദേഹം പറഞ്ഞു.ഏതു കാലാവസ്ഥയിലും ജമ്മു കശ്മീരിലേക്കുള്ള സുഗമമായ യാത്രമാണു സര്‍ക്കാരിന്റെ ലക്ഷ്യം. ”സബ് കാ സാഥ്, സബ് കാ വികാസ്” എന്ന ലക്ഷ്യത്തിന്റെ ഉത്തമോദാഹരണമാണു ജമ്മു കശ്മീരില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍. അടുത്ത 25 വര്‍ഷം കൊണ്ട് കശ്മീരിന്റെ വികസനത്തില്‍ പുതിയ അധ്യായം രചിക്കപ്പെടുമെന്നും ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ പള്ളി പഞ്ചായത്തില്‍ കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
20,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി തുടക്കമിട്ടത്. ബനിഹാല്‍ – കാസിഗുണ്ട് യാത്ര എളുപ്പമാക്കുന്ന നവയുഗ് തുരങ്കം അദ്ദേഹം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 75 ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന അമൃത് സരോവര്‍ പദ്ധതിക്കു തുടക്കമിട്ടു.കശ്മീരിന്റെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കു വേഗമേറി. കശ്മീര്‍ താഴ്വരയില്‍ വിനോദസഞ്ചാരം വീണ്ടും സജീവമാകുന്നു. ജമ്മു കശ്മീരില്‍ നിക്ഷേപത്തിനു സംരംഭകര്‍ മുന്നോട്ടുവരുന്നു. ഇത് തൊഴിലും വ്യവസായവും സൃഷ്ടിക്കും.കശ്മീരിലെ പിന്നാക്കക്കാര്‍ക്കു സംവരണമായി. ജനാധിപത്യം താഴേത്തട്ടിലേക്കെത്തി. കേന്ദ്രത്തിന്റെ എല്ലാ പദ്ധതികളും ഇന്നിപ്പോള്‍ ജമ്മു കശ്മീരിലും നടപ്പാക്കപ്പെടുന്നു. ഇതെല്ലാം പഞ്ചായത്തി രാജിന്റെ കൂടി നേട്ടമാണ്. നാടിന് ഇന്ന് സുദിനമാണെന്നും പഞ്ചായത്തിരാജ് ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു.മൂന്നാഴ്ചകൊണ്ട് 500 കിലോ വാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് ജമ്മു കശ്മീരില്‍ വന്നു. അതില്‍നിന്നു െവെദ്യുതി ഉത്പാദനം തുടങ്ങി. ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് ആകാനൊരുങ്ങുകയാണ് പള്ളി.പഴയ തലമുറ അനുഭവിച്ച ദുരിതം കശ്മീരിലെ യുവജനതയ്ക്ക് ഉണ്ടാകില്ല. ആസാദി കി അമൃത് മഹോത്സവ് രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യം അടിത്തട്ടില്‍ എത്തുന്ന കാലം. ”വോക്കല്‍ ഫോര്‍ ലോക്കല്‍” ആണ് നമ്മുടെ വികസന ആപ്തവാക്യം. നമ്മള്‍ പ്രാദേശികമായി ചെയ്യുന്ന കാര്യങ്ങളുടെ നേട്ടം ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

