കൊച്ചി : സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കവേ ഭൂമിയേറ്റെടുക്കലിന്റെ ദുരിതം പേറി നരകിക്കുകയാണ് അഞ്ച് കുടുംബങ്ങള്‍. പശ്ചിമകൊച്ചിയില്‍ റോഡ് വികസനത്തിനായി 38 വര്‍ഷം മുന്‍പ് ഏറ്റെടുത്ത ഭൂമിക്ക് ഇന്നും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ കുറ്റി നാട്ടിയതിനാല്‍ വില്‍ക്കാന്‍ കഴിയാതെ, മാറിത്താമസിക്കാന്‍ ഇടമില്ലാതെ വലയുകയാണ് ഇവര്‍.
പശ്ചിമ കൊച്ചിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ 40 അടി റോഡ് നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കിയവരുടെ നിലവിലെ അവസ്ഥയാണിത്. 1984ല്‍ കല്ലിട്ട പദ്ധതി സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് പാതിവഴിയില്‍ നിലച്ചതോടെ ദുരിതത്തിലായത് അഞ്ച് കുടുംബങ്ങളാണ്. റവന്യൂ നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ വില്‍പന അസാധ്യമായി. നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ വേറെ മാറിത്താമസിക്കാനും വഴിയില്ല. 38 വര്‍ഷം പിന്നിടുമ്പോഴും ദുരിതക്കയത്തില്‍ നിന്ന് കരകയറാന്‍ ഈ കുടുംബങ്ങള്‍ക്കാകുന്നില്ല.
ഭൂവുടമകള്‍ക്ക് നല്‍കാന്‍ മതിയായ സാമ്പത്തികം ഇല്ലായ്മയാണ് പ്രശ്‌നമെന്ന് നഗരസഭ ചൂണ്ടിക്കാട്ടുന്നു.നഗരസഭയുടെ ബജറ്റില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലം തുടര്‍ച്ചയായി പദ്ധതിയുണ്ട്. ഇക്കുറിയും നഗരസഭാ ബജറ്റില്‍ പദ്ധതി ഇടംപിടിച്ചെങ്കിലും തുക വകയിരുത്തിയിട്ടില്ല.

