തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സി യിലെ അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെന്റും ചേര്‍ന്ന് ഒപ്പ് വച്ച സേവന വേതന കരാര്‍ 2021 അടിസ്ഥാനമാക്കി കെ.എസ്.ആര്‍.ടി.സി യില്‍ ഫർലോ ലീവ് (ഭാഗീക ശമ്പളത്തോട് കൂടിയുള്ള അവധി) സമ്പ്രദായം നടപ്പിലാക്കി തുടങ്ങി. അന്‍പത് ശതമാനം ശമ്പളത്തോടു കൂടി പരമാവധി അഞ്ച് വര്‍ഷക്കാലം വരെ കണ്ടക്ടര്‍ വിഭാഗത്തില്‍പെട്ട 37 ജീവനക്കാരും, 10 മെക്കാനിത്തൽ വിഭാഗം ജീവനക്കാരുമാണ് ആദ്യഘട്ടത്തിൽ ഫർലോ ലീവ് നേടിയത്. ഈ 47 പേരുടെ ശമ്പള ഇനത്തിൽ തന്നെ പ്രതിമാസം 10 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലാഭിക്കാനാകും.
ഫർലോയ്ക്ക് ഇത്രയേറെ പ്രതികരണം ലഭിച്ച സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും, ഓഫീസ് വിഭാഗം ജീവനക്കാർക്കും ഈ പദ്ധതി വ്യാപിക്കാനും, ഇതിൽ അപേക്ഷിക്കാനുള്ള പ്രായപരിധിയായ 45 വയസ് എന്നത് കുറയ്ക്കുന്ന കാര്യം ബോർഡിന്റെ സജീവ പരിഗണനയിലുമാണ്. ഫർലോ ലീവ് എടുക്കുന്ന ജീവനക്കാർക്ക്, ജോലിയിലുള്ള ജീവനക്കാരോടൊപ്പം തന്നെ കൃത്യമായി ശമ്പളം നൽകുമെന്നും അതിന് വേണ്ട പരിഷ്കാരങ്ങൾ സ്പാർക്കിൽ വരുത്തുന്നതിന് വേണ്ടി എൻ.ഐ.സിയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
പകുതി ശമ്പളത്തില്‍ നിന്നും നിലവിലുള്ള ഡിപ്പാര്‍ട്ട്മെന്റൽ / നോണ്‍ ഡിപ്പാര്‍ട്ട്മെന്റ്ല്‍ റിക്കവറികള്‍ കഴിച്ചുള്ള തുകയാവും ഫർലോ സമ്പ്രദായത്തില്‍ വരുന്ന ജീവനക്കാര്‍ക്ക് നല്‍കുക. അവധിയിൽ ഇരിക്കുന്ന ജീവനക്കാരിന് (ഫർലോ കാലയളവിൽ) വാര്‍ഷിക ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ എന്നിവ കണക്കാക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഗ്രേഡ് പ്രൊമോഷന്‍ ഉള്‍പ്പടെയുള്ള പ്രോമോഷനുകള്‍ക്ക് ഈ കാലയളവ് പരിഗണിക്കുകയില്ല. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്ത് വരുന്ന കോര്‍പ്പറേഷന് ഫർലോ സമ്പ്രദായം ഗുണകരമാകുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തൽ. കേരളത്തിൽ ആദ്യമായി സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ഫർലോ ലീവ് സമ്പ്രദായം നടപ്പിലാക്കുന്നത്.

