തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്‌സണല്‍ സാറ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ അഭിപ്രായം തേടി രാഷ്ട്രീയ കക്ഷികളുടെ അദ്ധ്യക്ഷന്മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തുനല്‍കും. അഭിപ്രായം തേടിയശേഷമാവും തുടര്‍ നടപടികളിലേക്ക് കടക്കുക. പെന്‍ഷന്‍ നല്‍കുന്നതിനെതിരെ നിരവധി ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയമപരമായ നടപടികളിലേക്ക് ഇപ്പോള്‍ കടക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കം.
സര്‍ക്കാര്‍ ഹാജരാക്കിയ പെന്‍ഷന്‍ വിവരങ്ങള്‍ രാജ്‌ഭവന്‍ സസൂക്ഷ്‌മം പരിശോധിച്ചുവരികയാണ്. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം ചീഫ് സെക്രട്ടറി വി.പി.ജോയ് വിവരങ്ങള്‍ പെന്‍ഡ്രൈവിലാണ് സമര്‍പ്പിച്ചത്. പെന്‍ഷന്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍, പെന്‍ഷന്‍ നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവുകള്‍, ഭേതഗതികള്‍ എന്നിവയെല്ലാം ചീഫ്‌സെക്രട്ടറി കൈമാറിയിട്ടുണ്ട്. രണ്ടര വര്‍ഷവും അതിന് മുകളിലും ജോലി ചെയ്‌തവര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും നിലവിലെ പെന്‍ഷന്‍ വിതരണത്തില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷം ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്നത് ചട്ടലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഗവര്‍ണറുടെ നിലപാട് പേഴ്‌സണല്‍ സ്റ്റാഫില്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ നിയമനമാണ് നടക്കുന്നത്. മന്ത്രിമാര്‍ക്ക് 20 സ്റ്റാഫുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞ് ഇവര്‍ രാജിവയ്‌ക്കുമ്പോള്‍ പുതിയ ആളുകളെ നിയമമിക്കും. .ജനങ്ങളുടെ പണമാണ് ധൂര്‍ത്തടിക്കുന്നത്. വിഹിതം നല്‍കാതെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് അനുവദിക്കാനാവിലിലെന്നാണ് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞത്.

