കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഹാരിസിനെ സർവീസിൽ നിന്ന് പുറത്താക്കി. വിദ്യാർത്ഥിനി നൽകിയ പരാതിയെ തുടർന്നാണ് നടപടി. ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
2021 ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന ഡോ.ഹാരിസിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാർത്ഥി രംഗത്തെത്തിയത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.
തുടർന്ന് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികൾ രംഗത്തെത്തി. പിന്നാലെ തേഞ്ഞിപ്പലം പൊലീസ് ഡോ. ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്പെൻഷന് ശേഷം സർവകലാശാല നടത്തിയ അന്വേഷണത്തിൽ ഗൗരവതരമായ കുറ്റകൃത്യമാണ് ഡോ. ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം അധ്യാപകനെ സർവീസൽ നിന്ന് പരിച്ചുവിട്ട് കൊണ്ട് തീരുമാനമെടുത്തത്.

