ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു

വാഷിങ്ടണ്‍: ഏഴ് വര്‍ഷത്തോശം ബഹികാരാകാശത്ത് അലഞ്ഞ ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു. സംഭവത്തെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു അവശിഷ്ടം ചന്ദ്രനില്‍ വീണത്. പ്രൊജക്ട് പ്ലൂട്ടോയുടെ ഭാഗമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ ബില്‍ ഗ്രേയാണ് ഈ ബഹിരാകാശ അവശിഷ്ടത്തെകുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് റോക്കറ്റിന്റെ അവശിഷ്ടമാണെന്നായിരുന്നു ഗ്രേ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീടാണ് ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചത്. നാസയുടെ ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്ററിന് സംഭവം നേരിട്ട് പകര്‍ത്താന്‍ സാധിച്ചില്ല. റോക്കറ്റ് ചെന്ന് പതിച്ച ഗര്‍ത്തത്തെ സംബന്ധിച്ച് വിശദ പഠനം നടത്തുമെന്ന് ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് സൈന്റിസ്റ്റ് ജോണ്‍ കെല്ലര്‍ പറഞ്ഞു.

ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2014-ൽ വിക്ഷേപിച്ച ചാങ്ഇ 5- ടി1 ന്റെ ബൂസ്റ്ററായ 2014-065B ആണ് ഇപ്പോൾ നിയന്ത്രണം വിട്ട് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ കറങ്ങിയിരുന്നത്.

ശാസ്ത്രജ്ഞനായ ബിൽ ഗ്രേയാണ് അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ് റോക്കറ്റ് എന്ന് നേരത്തേ പറഞ്ഞത് തനിക്ക് സംഭവിച്ച തെറ്റാണെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്.

അതേ സമയം ചൈനീസ് റോക്കറ്റ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളും അതുണ്ടാക്കുന്ന മാറ്റങ്ങളും പഠിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ.

Share
അഭിപ്രായം എഴുതാം