തിരുവനന്തപുരം: എം.ശിവശങ്കർ പുസ്തകമെഴുതിയത് മുൻകൂർ അനുമതിയില്ലാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവശങ്കർ സർക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. എം വിൻസന്റിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
സ്വപ്ന സുരേഷിന്റെ ഭർത്താവിന് കെ ഫോൺ പദ്ധതിയുടെ ഭാഗമായി ജോലി നൽകിയിട്ടില്ല. ശിവശങ്കർ അഴിമതിക്ക് കളമൊരുക്കിയെന്ന സ്വപ്നയുടെ പുതിയ വെളിപെടുത്തലുകൾ വിജിലൻസ് അന്വേഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നുമിറങ്ങിപ്പോയി.
ലോകായുക്തയിൽ അടിയന്തര പ്രമേയം കൊണ്ടുവരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ നിഷേധിച്ചു. പ്രതിപക്ഷംഅനുമതി നിഷേധിച്ചതിൽ ഇറങ്ങിപ്പോയി. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുമെന്നും അടിയന്തരപ്രമേയം അവതരിപ്പിക്കുന്നത് ഉചിതമല്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഓർഡിനൻസ് അടിയന്തര പ്രമേയത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴവഴക്കമാണെന്നും ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ലെന്നും നിയമമന്ത്രി പി. രാജീവ് പറഞ്ഞു.

