മലപ്പുറം: ജില്ലയിലെ ഊർങ്ങാട്ടിരിയിൽ പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൂർണമായും പൊളിച്ച് നീക്കി. ഓംബുഡ്‌സ്മാന്റെ ഉത്തരവനുസരിച്ചാണ് റോപ് വേ പൊളിച്ചു നീക്കിയത്. പ്രവൃത്തി പൂർത്തിയാക്കാൻ എട്ട് ദിവസങ്ങളെടുത്തു. ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. 2015-16 കാലയളവിലാണ് കക്കാടംപൊയിലിൽ പി വി അൻവർ തടയണകൾ നിർമ്മിച്ചത്. ഇതിന് കുറുകെയാണ് റോപ് വെ നിർമ്മിച്ചത്. അനുമതിയില്ലാതെയാണ് നിർമാണമെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടികൾ.
റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിലാണ് ചീങ്കണ്ണിപ്പാറയിൽ വിവാദ തടയണക്ക് കുറുകെ പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സി കെ അബ്ദുൾ ലത്തീഫ് നിയമവിരുദ്ധമായി റോപ്പ് വെ നിർമിച്ചത്. ഇത് പൊളിച്ചുനീക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ ഉത്തരവിട്ടിരുന്നു. അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ 2022 ജനുവരി 25ന് റിപ്പോർട്ട് ചെയ്യണമെന്നും ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാൻ ഉത്തരവ് നൽകിയിരുന്നു. പൊളിച്ചു നീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്നുമായിരുന്നു ഉത്തരവ്.
എന്നാൽ, രണ്ടാം തവണയും നടപടികൾ വൈകിയിരുന്നു. മുമ്പ്, അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കി നവംബർ 30ന് റിപ്പോർട്ട് ചെയ്യാനാണ് സെപ്റ്റംബർ 22ന് ഓംബുഡ്സ്മാൻ ഉത്തരവ് നൽകിയത്. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പും നൽകിയത്. ഓംബുഡ്സ്മാൻ ഉത്തരവ് ലഭിക്കാൻ കാലതാമസമുണ്ടായെന്നും സി കെ അബ്ദുൾ ലത്തീഫിന് അയച്ച ആദ്യ രണ്ടു നോട്ടീസും മേൽവിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നുവെന്നുമാണ് ബന്ധപ്പെട്ടവരുടെ വാദം

