തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിൽ പ്രതിരോധ നടപടികൾ ശക്തമാക്കും.
ചികിത്സയിലുള്ളവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഓക്‌സിജൻ, ഐ.സി.യു കിടക്കകൾ ആവശ്യമുള്ളത്. 57 ശതമാനം ഐസിയു കിടക്കകളും 86 ശതമാനം വെന്റിലേറ്ററുകളും ഒഴിവുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യപ്രവർത്തകരിൽ രോഗവ്യാപനം രൂക്ഷമാകുന്നതാണ് മറ്റൊരു ആശങ്ക.
ചൊവ്വാഴ്ച അഞ്ഞൂറിലേറെ പേരാണ് രോഗബാധിതരായത്. പ്രതിസന്ധി പരിഹരിക്കാൻ 4971 ആരോഗ്യ പ്രവർത്തകരെ പുതുതായി നിയമിക്കും. സി കാറ്റഗറിയിലുള്ള തിരുവനന്തപുരത്ത് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ തുടരുകയാണ്.