കണ്ണൂർ: കൊലപാതക രാഷ്ട്രീയം കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍.
കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമാണ്. അതു തന്റെ തലയിൽ വെയ്ക്കാൻ നോക്കേണ്ട. കോൺഗ്രസ് ഓഫിസുകൾക്കു നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിൽ ആശങ്കയുമില്ല. ഈ തീപ്പന്തം കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു. കേരളത്തിലെ കലാലയങ്ങൾ അക്രമത്തിന്റെ വിളനിലമാക്കിയത് എസ്.എഫ്.ഐയാണെന്നും കെ സുധാകരന്‍ ആരോപിച്ചു.
മുഴുവൻ കോളജുകളിലെയും ഹോസ്റ്റലുകൾ ഗുണ്ടാ ഓഫീസുകളാക്കി. കലാപത്തിന്റെ കത്തി ആദ്യം താഴെ വെയ്ക്കേണ്ടത് സി.പി.എമ്മാണ്. കൊലപാതകത്തെ അപലപിക്കുന്നു. എസ്.എഫ്.ഐ കലാലയങ്ങളിൽ നടത്തിയ ആക്രമങ്ങൾക്ക് കോടിയേരിയേയും പിണറായിയേയും കുറ്റപ്പെടുത്താൻ പറ്റുമോ? കൊലപാതകത്തെ കുറിച്ച് പാർട്ടി അന്വേഷിക്കും. റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

