മലപ്പുറം: ചരിത്രസംഭവമായി അദാലത്ത്: ജില്ലയില്‍ 29 റേഷന്‍കടകളുടെ ലൈസന്‍സ് പുന:സ്ഥാപിച്ചു

മലപ്പുറം: ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനിലിന്റെ നേത്യത്വത്തില്‍ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ 29 റേഷന്‍കടകള്‍ക്ക് ലൈസന്‍സ് പുന:സ്ഥാപിച്ചു നല്‍കി. ജില്ലയിലാകെ 52 റേഷന്‍കടകളുടെ ലൈസന്‍സാണ് പല വിധ കാരണങ്ങളാല്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുള്ളത്. ഇതില്‍ 29 റേഷന്‍കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. 18 റേഷന്‍ കട ഉടമകള്‍ക്ക് മൂന്നുമാസം കൂടി സാവകാശം നല്‍കി. നാല് റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുകയും  ചെയ്തു. ഒരു റേഷന്‍ കട സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കോടതി വിധിയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ജില്ലയിലാകെ 1237 പ്രവര്‍ത്തിക്കുന്ന റേഷന്‍കടകളാണുള്ളത്. 1006910 റേഷന്‍ കാര്‍ഡുകളുമുണ്ട്. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം 20781 കാര്‍ഡുകള്‍ അനുവദിച്ചു. ജില്ലയില്‍ അനര്‍ഹമായി കൈവശം വെച്ചിരുന്ന 32711 റേഷന്‍കാര്‍ഡുകള്‍ ജനങ്ങള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

തെളിമ പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ജില്ലയിലാകെ 2579 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1353 അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ചു. റേഷന്‍കാര്‍ഡില്‍ നിന്ന് ഒഴിവാക്കുന്നതിനായി ലഭിച്ച 496 അപേക്ഷകളില്‍ 269 എണ്ണം തീര്‍പ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് ആദ്യത്തോടെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കുമെന്നും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ജില്ലാ, താലൂക്ക് ഓഫീസുകള്‍ ഫെബ്രുവരിയോടെ ഇ ഓഫീസാകുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഗോഡൗണുകളില്‍ എഫ്.സി.ഐ, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും. ഗോഡൗണുകള്‍, ഔട്ട് ലെറ്റുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. റേഷന്‍വ്യാപാരികള്‍ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകമെന്നും വ്യക്തമായി പരിശോധിക്കുമെന്നും മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →