സിന്ധു തായ് അന്തരിച്ചു

പുനെ: അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെടുന്ന സിന്ധുതായ് സപ്കല്‍ (73) അന്തരിച്ചു. ഹൃദയാഘാതംമൂലം പുനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വന്തം ജീവിതം അനാഥക്കുഞ്ഞുങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച സിന്ധുതായിയെ രാജ്യം കഴിഞ്ഞ വര്‍ഷം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1948 നവംബര്‍ പതിനാലിന് മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയില്‍ ജനനം. കടുത്ത ദാരിദ്ര്യം മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പന്ത്രണ്ടാം വയസില്‍ മുപ്പത്തിരണ്ടുകാരനെ വിവാഹം കഴിക്കേണ്ടി വന്നു. 20 വയസിനിടെ മൂന്ന് ആണ്‍മക്കള്‍ക്കളുടെ അമ്മയുമായി. നാലാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് ഉപേക്ഷിച്ചു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാനാരംഭിച്ചു. ഈ അവസരത്തില്‍ ഭിക്ഷയാചിക്കുന്ന ഒട്ടനവധി കുട്ടികളെ കാണുകയും അവര്‍ക്കെല്ലാം സിന്ധുതായ് അമ്മയാകുകയും ചെയ്തു. തുടര്‍ന്നുള്ള ജീവിതം അനാഥക്കുട്ടികളുടെ ക്ഷേമത്തിനായി അവര്‍ മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ സിന്ധു തായിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →