കോട്ടയം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഇരുമ്പൂഴിക്കരയില്‍ 25 വര്‍ഷക്കാലം കൃഷിയോഗ്യമല്ലാതെ തരിശ് കിടന്നിരുന്ന ചാലകം പാടശേഖരത്ത് വിത്തിറക്കി. ആര്‍പ്പുവിളികളും കുരവയുമായി ഉത്സവ അന്തരീക്ഷത്തിൽ നടന്ന വിതയുത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത്ത്
ഉദ്ഘാടനം ചെയ്തു.
പുല്ലു നിറഞ്ഞ് കിടന്ന 40 ഏക്കര്‍ പാടശേഖരത്തിലാണ് നെൽക്കൃഷി പുന രാരംഭിച്ചത്. 120 തൊഴിലുറപ്പ് തൊഴിലാളികള്‍ 55 ദിവസം കൊണ്ടാണ് നിലം കൃഷിയോഗ്യമാക്കിയത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ പൊന്കതിര് പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് വിത്തിറക്കിയത്. ചാലകം പാടശേഖരത്തിനും ചാലകം തോട് തെളിക്കലിനുമായി 23 ലക്ഷം രൂപ വൈക്കം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.
ചടങ്ങിൽ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്കരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ആർ സലില ടീച്ചർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ.എസ്. ഗോപിനാഥൻ, സുഷമ സന്തോഷ്, വീണ അജി, റാണിമോൾ, ഒ.എം. ഉദയപ്പൻ, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ്, വാർഡംഗം ജിനു ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി.ശോഭ, ജോയിന്റ് ബി.ഡി.ഒ. ടി.വി പ്രശാന്ത്, കൃഷി ഓഫീസർ നീതു രാജശേഖരൻ, തൊഴിലുറപ്പ് ബ്ലോക്ക് എ.ഇ. ഗീത മനോമോഹൻ, എന്നിവർ സംസാരിച്ചു. വാർഡംഗം ജിനുബാബുവിന്റെ നേതൃത്വത്തിൽ പാടശേഖര സമിതി പ്രസിഡന്റ് ശിവൻ, സെക്രട്ടറി സുധീഷ്മോൻ, അംഗങ്ങളായ നിഖിൽ, എം.സുമേഷ് കുമാർ, രഘുവരൻ, മനേഷ് മോഹൻ എന്നിവരാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുക.

