തിരുവനന്തപുരം: ജോലിക്കിടയിൽ മരണപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലിയർപ്പിക്കാൻ പോലുമെത്താതെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ക്രിക്കറ്റ് കളി. ആലപ്പുഴയിലെ ഇരട്ടക്കൊലയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ കൂടിയാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തലസ്ഥാനത്തെ ഉന്നത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ കളിക്കാനായി സമയം കണ്ടെത്തിയത്.
പ്രതിയെത്തിരഞ്ഞ് പോകവേ വള്ളം മറിഞ്ഞ് മരിച്ച പൊലീസുദ്യോഗസ്ഥൻ ബാലുവിന്റെ മൃതദേഹം തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വച്ച അതേസമയത്തായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് ഏറെ ദൂരെയല്ലാത്ത സ്റ്റേഡിയത്തിൽ ഉന്നതരുടെ ക്രിക്കറ്റ് വിനോദം.
ട്രെയിനിംഗ് എഡിജിപി യോഗേഷ് ഗുപ്ത, ഡിസിപി വൈഭവ് സക്സേന അടക്കമുള്ളവർ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു. മരിച്ച പൊലീസുദ്യോഗസ്ഥൻ ബാലുവിന്റെ പൊതുദർശനത്തിന് ശേഷമാണ് ഡിസിപി വൈഭവ് സക്സേന എസ്എപി ക്യാമ്പിലെത്തിയത്. സ്വന്തം സേനയിലെ സഹപ്രവർത്തകന് ആദരാഞ്ജലി അർപ്പിക്കാൻ പോലും ഡിസിപി എത്തിയില്ല.
രാവിലെ എട്ട് മണി മുതൽ 12 മണി വരെയായിരുന്നു മത്സരം നടന്നത്.

