കണ്ണൂർ: ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ബാലസൗഹൃദ കേരളം മൂന്നാംഘട്ട ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന് ജില്ലാ ശിശു സംരക്ഷണ യൂനിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സിയില്‍ രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും ബാലപീഡനം സമൂഹം നേരിടുന്ന സങ്കീര്‍ണമായ പ്രശ്നമാണെന്നും എംഎല്‍എ പറഞ്ഞു. ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ കെവി മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് തുറന്നു പറയാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയെ ബാലസൗഹൃദമാക്കുന്നതിനു മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത്. നാല് സെഷനുകളിലായി നടന്ന ശില്പശാലയില് ബാലസൗഹൃദ കേരളം: സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന വിഷയത്തില്‍ ബാലാവകാശ കമ്മീഷന് അംഗം സി വിജയകുമാര്‍, നിയമ പരിരക്ഷയും കുട്ടികളും എന്ന വിഷയത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡംഗം പി സി വിജയരാജന്‍, ബാലസൗഹൃദ പദ്ധതികളുടെ ആസൂത്രണത്തെക്കുറിച്ച് ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ടി രാജേഷ് എന്നിവര്‍ ക്ലാസെടുത്തു. ബാലസംരക്ഷണ സമിതികളുടെ പ്രവര്‍ത്തന അവലോകനം ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജ് ബിജി തങ്കപ്പന് നടത്തി.
അഡീഷനല്‍ എസ്പി പ്രിന്‍സ് എബ്രഹാം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ബാലാവകാശ കമ്മീഷനംഗം ഫിലിപ്പ് പറക്കാട്ട്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേന ഭരതന്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ വി രജിഷ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം സിസിലി ജോസഫ് എന്നിവര്‍ സംസാരിച്ചു.

