ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടിയ പ്രതി പുഴയിൽ ചാടി മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ടുപേർ സസ്പെൻഷനിൽ

തൊടുപുഴ: പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് പ്രതി ഇറങ്ങിയോടി പുഴയിൽ ചാടി മുങ്ങി മരിച്ച സംഭവത്തിൽ എസ്‌ഐ അടക്കം രണ്ട് പേരെ സസ്‌പെൻഡ് ചെയ്തു. കേസിന്റെ ചുമതലയുണ്ടായിരുന്ന എസ്‌ഐ ഷാഹുൽ ഹമീദ്, ജി.ഡി. ചാർജിലുണ്ടായിരുന്ന സിപിഒ നിഷാദ് എന്നിവർക്കെതിരെയാണ് നടപടി. കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫിയാണ് (29)ആണ് തൊടുപുഴയാറ്റിൽ മുങ്ങി മരിച്ചത്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 3ന് രാവിലെയാണ് ഇയാളെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഷാഫി ജീപ്പിൽ നിന്നും ഇറങ്ങുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി ഓടുകയും സ്റ്റേഷന് ഇരുപത് മീറ്റർ അകലെയുള്ള പുഴയിലെ പാലത്തിൽ നിന്നും തൊടുപുഴയാറിലേക്ക് ചാടുകയുമായിരുന്നു.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐജിയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തൊടുപുഴ സ്റ്റേഷനിൽ വെള്ളിയാഴ്ച ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുത്ത ശേഷമാണ് റിപ്പോർട്ട് നൽകിയത്. നഗരത്തിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഷാഫിക്കായി ആദ്യം പൊലീസും ഫയർഫോഴ്സും കൂടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോതമംഗലത്ത് നിന്നും സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധർ എത്തിയാണ് ഷാഫിയുടെ മൃതദേഹം മുങ്ങിയെടുത്തത്. പാലത്തിൽ നിന്ന് ചാടി വീണ സ്ഥലത്ത് നിന്നും തന്നെയാണ് ഷാഫിയുടെ മൃതദേഹം വീണ്ടെടുത്തത്. തിരച്ചിൽ സൗകര്യത്തിനായി തൊടുപുഴ ആറിലേക്ക് വെള്ളം എത്തുന്ന മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →