കമ്പളക്കാട്ട് യുവാവ് വെടിയേറ്റു മരിച്ച കേസില്‍ രണ്ട് പേർ പിടിയില്‍

മാനന്തവാടി: വയനാട് കമ്പളക്കാട്ട് യുവാവ് വെടിയേറ്റു മരിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. മൃഗവേട്ടയ്ക്കിറങ്ങിയപ്പോൾ കാട്ടുപന്നിയാണെന്ന് കരുതിയാണ് വെടിവെച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

പ്രതികളുടെ വീടിന് സമീപത്ത് നിന്നും നാടൻ തോക്ക് കണ്ടെത്തി. മൂന്ന് ദിവസം മുൻപാണ് നെൽ വയലിൽ കാവലിരിക്കാനെത്തിയ ജയൻ വെടിയേറ്റ് മരിച്ചത്. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെ പൂളകൊല്ലി കോളനിയിൽ താമസിക്കുന്ന ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്.

രാത്രി 11 മണിയോടെ മൃഗവേട്ടക്കിറങ്ങിയ പ്രതികൾ കാട്ടുപന്നിയാണെന്ന് കരുതിയാണ് ജയനും സംഘത്തിനും നേരെ വെടിയുതിർത്തത്. അബദ്ധം മനസിലായതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. പിന്നീട് കയ്യിൽ ഉണ്ടായിരുന്ന നാടൻ തോക്കും വെടിമരുന്നും വീടിന് സമീപത്തെ പറമ്പിൽ ഒളിപ്പിച്ചു.

കുറിച്യ സമുദായത്തിയ പെട്ട ചന്ദ്രനും ലിനീഷും പരമ്പരാഗതമായി കാട്ടുപന്നിയെ വേട്ടയാടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ജയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണായകമായത്. ജയന് വെടിയേറ്റത് ദൂരെ നിന്നാണെന്ന് മനസിലായതോടെയാണ് അന്വേഷണം നാട്ടുകാരിലേക്ക് നീങ്ങിയത്.

ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.

Share
അഭിപ്രായം എഴുതാം