ജൊഹാനസ്ബര്‍ഗ്: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം പടരുന്നതിനിടയിലും ഇതിന്റെ പ്രഹരശേഷിയെപ്പറ്റി ഒന്നും പറയാറായിട്ടില്ലെന്നു ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍. രോഗം മാരകമാകാന്‍ ഇടയില്ലെന്ന ആദ്യത്തെ വിലയിരുത്തല്‍ ശരിയായിക്കൊള്ളണമെന്നില്ലെന്നും വിശദീകരണം. രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം ഇരട്ടിയായി – 8561. ഒമ്പതു രോഗികളില്‍ അഞ്ചു പേര്‍ ഒമിക്രോണ്‍ ബാധിതരാണെന്നാണു കണക്ക്. ഡെല്‍റ്റ വകഭേദം ബാധിച്ചവരേക്കാള്‍ കൂടുതലാകുകയാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം. കൂടുതലും ചെറുപ്പക്കാരാണു രോഗബാധിതര്‍. ആരോഗ്യമുള്ള ഇവര്‍ക്കു വൈറസിനോടു പൊരുതാന്‍ കരുത്തുള്ളതിനാലാകണം രോഗം തീവ്രമാകാത്തതെന്നു കരുതുന്നു.വൈറസ് ബാധിച്ചാലും ലക്ഷണങ്ങള്‍ കണ്ടുവരാന്‍ ഏതാനും ദിവസമെടുക്കുമെന്നതിനാല്‍ െവെറസിന്റെ കരുത്ത് അളക്കാറായിട്ടുമില്ല. പ്രായമേറിയവരിലേക്കും പടരുമ്പോഴേ െവെറസിന്റെ ശേഷി കൂടുതല്‍ വിലയിരുത്താന്‍ കഴിയൂ.കോവിഡ് പ്രതിരോധ വാക്സിനുകളെ അതിജീവിക്കാന്‍ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിനു കഴിഞ്ഞേക്കുമെങ്കിലും രോഗം മാരകമാകാന്‍ സാധ്യത കുറവാണെന്ന ശുഭപ്രതീക്ഷയാണു ശാസ്ത്രലോകം പങ്കുവയ്ക്കുന്നത്.
അതേസമയം, വാക്സിനേഷന്‍ നിരക്കു കുറവാണെന്നതു ദക്ഷിണാഫ്രിക്കയെ ആശങ്കയിലേക്കു തള്ളിവിടുന്നു.ദക്ഷിണാഫ്രിക്കയുടെ വാക്സിനേഷന്‍ നിരക്ക് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെങ്കിലും ഭൂരിപക്ഷം ആഫിക്കന്‍ രാജ്യങ്ങളേക്കാള്‍ ഏറെ മെച്ചമാണ്.ജനങ്ങളില്‍ നാലിലൊന്നു പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചു.ദക്ഷിണാഫ്രിക്കന്‍ ഭൂഖണ്ഡം മൊത്തമായി കണക്കിലെടുത്താല്‍ പൂര്‍ണ വാക്സിനേഷന്‍ ലഭിച്ചത് 6.7 ശതമാനത്തിനു മാത്രമാണ്.10 കോടി ജനങ്ങളുള്ള കോംഗോയില്‍ 0.1 ശതമാനത്തിനു മാത്രമാണു വാക്സിന്‍ കിട്ടിയത്.

