തിരുവനന്തപുരം ∙ കോടതിയലക്ഷ്യ കേസുകൾ ഉണ്ടായാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടനടി സസ്പെൻഡ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ അഭിഭാഷകനെ വയ്ക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന്, ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തത്. പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇക്കാര്യം കുറിപ്പിലൂടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.
ഉദ്യോഗസ്ഥർ കോടതി വിധി നടപ്പിലാക്കാത്തതുകൊണ്ട് കോടതിയലക്ഷ്യ കേസുകൾ ഉണ്ടാകുന്നതായി കുറിപ്പിൽ പറയുന്നു. കോടതി വിധികൾ എത്രയും പെട്ടെന്നു നടപ്പിലാക്കണം. അപ്പീൽ കൊടുക്കേണ്ടതുണ്ടെങ്കിൽ സമയബന്ധിതമായി നൽകണം.പ്ലീഡർമാരും സെക്‌ഷൻ ഓഫിസർമാരും അസിസ്റ്റന്‍റുമാരുമാണ് വീഴ്ചയ്ക്കു പ്രധാന കാരണക്കാർ. വീഴ്ചകൾക്ക് ഇനി മുതൽ ഇവർ ഉത്തരവാദികളായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.

