ഒമിക്രോണ്‍ ജാഗ്രതയില്‍ ഇന്ത്യ; ആശങ്കയില്‍ ലോകം

ന്യൂഡല്‍ഹി: ലോകമാകെ ആശങ്കയുയര്‍ത്തി അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ ഭീഷണി മുന്‍നിര്‍ത്തി രാജ്യാന്തരവിമാന സര്‍വീസുകളിന്‍ മേലുള്ള നിയന്ത്രണം പിന്‍വലിക്കുന്നത് പുനരവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദേശിച്ചു.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഇസ്രയേല്‍, ഹോങ്കോങ്, ബെല്‍ജിയം, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ജര്‍മനി, നെതര്‍ലന്‍ഡ്സ്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ഒമിക്രോണ്‍ വകഭേദമെന്നു കരുതപ്പെടുന്ന കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവയ്ക്കും ദക്ഷിണാഫ്രിക്ക ബന്ധമുണ്ടെന്നാണ് വിവരം. ഇന്ത്യയില്‍നിന്നും തിരിച്ചും രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു.ഒമിക്രോണ്‍ ഭീതിയേത്തുടര്‍ന്ന് ഇന്നലെ വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് പുനഃപരിശോധിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. പുതിയ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെത്തുന്നവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

നേരത്തെ തന്നെ കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ ഇസ്രയേല്‍, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, ദക്ഷിണാഫ്രിക്കയടക്കമുള്ള ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്ര യു.എസ്. വിലക്കി. നമീബിയ, ബോട്സ്വാന, സിംബാബ്വേ, മൊസാംബിക്, ലെസെത്തോ, എസ്വാത്തിനി എന്നിവയാണ് വിലക്കിലകപ്പെട്ട മറ്റു രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍, യു.കെ, കാനഡ, ഓസ്ട്രേലിയ, സൗദി അറേബ്യ, യു.എ.ഇ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് യാത്ര നിയന്ത്രണമേര്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →