ആലുവ: ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐ സുധീറും കരണമായേക്കാമെന്ന് എഫ്.ഐ.ആർ.
സിഐയുടെ പെരുമാറ്റം പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. മോഫിയ ഭർത്താവിനെ അടിച്ചപ്പോൾ സിഐ കയർത്ത് സംസാരിച്ചു എന്നും കണ്ടെത്തൽ.
ഇരുവരും തമ്മിലുള്ള പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കാൻ വേണ്ടിയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ് പിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ഒരു ഘട്ടത്തിൽ മോഫിയയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഭർത്താവിനെ അടിക്കുകയും ചെയ്തു. ഈ സമയം സിഐ സുധീർ മോഫിയയോട് കയർത്ത് സംസാരിച്ചു. ഇത് യുവതിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കി. നീതി ലഭിക്കില്ല എന്ന തോന്നൽ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നും എഫ്.ഐ.ആറിൽ പറയുന്നു.
നിലവിൽ സുധീറിന്റെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തെ പ്രതി ചേർക്കുന്ന കാര്യം നിലവിൽ തീരുമാനിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ ആത്മഹത്യ പ്രേരണ കുറ്റം മനപൂർവം അല്ലാത്ത നരഹത്യ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകൾ സിഐക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ സമയത്താണ് സിഐയുടെ പേര് എഫ്.ഐ.ആറിൽ പരാമർശിക്കുന്നത്.

