ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കണമെന്ന് കുടുംബകോടതി

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കണമെന്ന് തിരുവനന്തപുരം കുടുംബകോടതി. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോടും കോടതി ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്ത് വന്നതോടെയാണ് കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞത്.

അതേസമയം, കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ട്.

വനിതാ ശിശുക്ഷേമ വികസന ഡയറക്ടർ ടി.വി അനുപമയുടേതാണ് റിപ്പോർട്ട്. ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി, ശിശുക്ഷേമ സമിതി രജിസ്റ്ററിൽ ഒരു ഭാഗം മായ്ച്ചുകളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടികളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ.

Share
അഭിപ്രായം എഴുതാം