കാക്കനാട്: ജില്ലയിലെ ഡിജിറ്റൽ റീ സർവ്വേ നടപടികൾ പുനരാരംഭിച്ചു. ആലുവ , എറണാകുളം, തൃപ്പൂണിത്തുറ റീസർവെ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. കുറ്റമറ്റരീതിയിൽ റെക്കോർഡുകൾ തയ്യാറാക്കുന്നതിന് ഓരോ വസ്തു ഉടമസ്ഥരും തങ്ങളുടെ കൈവശഭൂമിയുടെ അതിർത്തികളും അവകാശ രേഖകളും ഇതിനുവേണ്ടി നിയോഗിച്ചിട്ടുള്ള ജീവനക്കാർ സ്ഥലത്ത് വരുമ്പോൾ പരിശോധനയ്ക്കായി നൽകണമെന്ന് അസിസ്റ്റൻറ് ഡയറക്ടർ
അഭ്യർത്ഥിച്ചു. സർവെ ചെയ്യുന്നതിനായി തടസ്സങ്ങൾ നീക്കിയും സർവേ കല്ലുകൾ അല്ലെങ്കിൽ അടയാളങ്ങൾ മുതലായവ സ്ഥാപിക്കുന്നതിനും സൗകര്യം ഒരുക്കണം. ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേയാണ് ഇടപ്പള്ളി സൗത്ത് വില്ലേജിൽ നടക്കുന്നത്. റോഡുകൾ ഇടവഴികൾ എന്നിവിടങ്ങളിലും സ്വകാര്യ ഭൂമിയിലും സ്ഥാപിച്ചിട്ടുള്ള ജിപിഎസ് കൺട്രോൾ പോയിന്റിൽ സെറ്റ് ചെയ്തു വേണം കൈവശ വസ്തുക്കളും സർക്കാർ വക ഭൂമികളും സർവ്വേ ചെയ്യേണ്ടത്. മെഷീൻ വെക്കുന്ന സമയത്ത് വാഹന യാത്രക്കാർ പലപ്പോഴും സർവീസ് തടസ്സപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ ഭാഗത്തുനിന്നും വേണ്ട സഹകരണം ഉണ്ടാവണമെന്നും അസിസ്റ്റൻറ് ഡയറക്ടർ അഭ്യർത്ഥിച്ചു. റീ സർവേ പൂർത്തിയാക്കി റെക്കാർഡുകൾ റവന്യൂ ഭരണത്തിനു കൈമാറി കഴിഞ്ഞാൽ തുടർന്നുവരുന്ന ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളും റീസർവേ അടിസ്ഥാനത്തിൽ മാത്രമേ നടത്തുവാൻ സാധിക്കൂവെന്നും ഡയറക്ടർ അറിയിച്ചു.
എറണാകുളം: ഡിജിറ്റൽ റീസർവ്വേ പുനരാരംഭിച്ചു; ജനങ്ങളുടെ സഹകരണം വേണമെന്ന് അസിസ്റ്റൻറ് ഡയറക്ടർ
