ധൻബാദ്: ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ധൻബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ 20/11/212 ശനിയാഴ്ച പുലർച്ചെയാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിന് പിന്നലെ ട്രെയിൻ എഞ്ചിൻ പാളം തെറ്റിയതായി ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ രാജേഷ് കുമാർ അറിയിച്ചു.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലത്തേഹാർ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് സൂചന. സ്ഫോടനത്തിൽ ലൈൻ തകർന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ, സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർമാർ, സീനിയർ ഡിവിഷണൽ എൻജിനീയർ എന്നിവരുൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന നടത്തി.
അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടന്നുവരികയാണ്. അപ് ലൈൻ ക്ലിയർ ചെയ്‌തെങ്കിലും ഡൗൺ ലൈനിന്റെ പണി ഇപ്പോഴും പുരോഗമിക്കുകയാണ്. ഡെഹ്‌രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്‌പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്‌പെഷ്യൽ ട്രെയിൻ (03362) എന്നിവ റദാക്കി. സംഭവത്തെത്തുടർന്ന് മറ്റ് ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.

