കോലഞ്ചേരി: മദ്യലഹരിയിൽ വീട്ടിലെത്തി മാതാവിനെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠൻ കത്രിക കൊണ്ട് കുത്തിക്കൊന്നു.മറ്റക്കുഴി അയിരാറ്റിൽ പരേതനായ ഹരിയുടെ മകൻ ശ്രീനാഥാണ് (29) സഹോദരൻ ശ്രീകാന്തിന്റെ (33) കുത്തേറ്റ് മരിച്ചത്. ശ്രീകാന്തിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. 2021 നവംബർ 16 ചൊവ്വാഴ്ചയാണ് സംഭവം .
മിക്കദിവസവും ശ്രീനാഥ് മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുന്നതും മാതാവിനെ ആക്രമിക്കുന്നതും പതിവായിരുന്നു.ഉന്നത ബിരുദധാരിയായ ഇയാൾ നേരത്തെ ലഹരിമുക്ത ചികിത്സയ്ക്ക് വിധേയനായിട്ടുണ്ട്. സംഭവദിവസവും പതിവുപോലെ ബഹളമുണ്ടാക്കിയതിനെ ജ്യേഷ്ഠൻ ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇരുവരും തമ്മിലുണ്ടായ ബഹളത്തിനിടയിൽ തടസം പിടിക്കാനെത്തിയ റിട്ട.ആയുർവേദ ഡോക്ടർ കൂടിയായ മാതാവ് സതിയെ ശ്രീനാഥ് ക്രൂരമായി ഉപദ്രവിച്ചപ്പോൾ സമീപത്തിരുന്ന കത്രികയെടുത്ത് കുത്തിയെന്നാണ് ശ്രീകാന്ത് പൊലീസിന് നൽകിയ മൊഴി.
ബഹളം കേട്ടെത്തിയ നാട്ടുകാർ ശ്രീനാഥിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി.മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.പ്രതിക്കെതിരെ ബോധപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

