കൊച്ചി : ഐഎസ്ആർഒ ചാരക്കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി മുൻ ഡിജിപി സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ വിചാരണക്കോടതി 60 ദിവസം കാലാവധി നിശ്ചയിച്ചത് ഹൈക്കോടതി നീക്കി. തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെ കേസിൽ നാലാം പ്രതിയായ സിബി മാത്യൂസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ ഹരിപാലാലിന്‍റെ വിധി.
ഹർജിക്കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കാൻ സിബിഐക്ക് പുതിയ രേഖകളോ വസ്തുതകളോ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. സിബി മാത്യൂസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പരാതിയില്ല.കേസിലെ മറ്റു പ്രതികൾക്ക് സമയപരിധി നിശ്ചയിക്കാതെ തന്നെ മുൻകൂർ ജാമ്യം നൽകിയിട്ടുമുണ്ട് .
ഈ സാഹചര്യത്തിൽ ഹർജിക്കാരന് അനുവദിച്ച മുൻകൂർ ജാമ്യത്തിന് 60 ദിവസമെന്ന സമയപരിധി നിശ്ചയിച്ചതു നീക്കുകയാണെന്നും വിധിയിൽ പറയുന്നു. വിചാരണക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിന്‍റെ കാലാവധി ഒക്ടോബർ 24 നു അവസാനിച്ചെങ്കിലും ഹൈക്കോടതി പലതവണ ഇടക്കാല ഉത്തരവിലൂടെ കാലാവധി നീട്ടി നൽകിയിരുന്നു



