ധാക്ക: ബലാത്സംഗക്കേസ് സംബന്ധിച്ച് വിവാദ പരാമർശം നടത്തിയ വനിതാ ജഡ്ജിയെ കോടതി ചുമതലകളിൽ നിന്ന് നീക്കി ബംഗ്ലാദേശ് സുപ്രിംകോടതി. ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്യരുതെന്ന വിവാദ നിരീക്ഷണം നടത്തിയതിനെ തുടർന്നാണ് ജഡ്ജിയായ ബീഗം മൊസാമ്മത് കമ്രുന്നഹർ നാഹറിനെ കോടതി ചുമതലകളിൽ നിന്ന് ഒഴിവാക്കിയതെന്ന് ദി ഡയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
2017ൽ ധാക്കയിലെ ഹോട്ടലിൽ രണ്ട് വിദ്യാർഥിനികളെ അഞ്ച് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ വേളയിലായിരുന്നു ജഡ്ജിയുടെ വിവാദ പരാമർശം. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പെൺകുട്ടികൾ പരാതി നൽകിയത്. എന്നാൽ തെളിവുകളുടെ അപര്യാപ്ത ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച ജഡ്ജി പ്രതികളെ കുറ്റവിമുക്തരാക്കി.
ഇതിനുപിന്നാലെയാണ് പൊലീസ് പൊതുജനത്തിന്റെ സമയം നഷ്ടപ്പെടുത്തുകയാണെന്നും കുറ്റകൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യരുതെന്ന് ജഡ്ജി പറഞ്ഞത്.
ജഡ്ജിയുടെ വിവാദ പരാമർശം ബംഗ്ലാദേശിൽ വ്യാപക വിമർശനത്തിനും വഴിവെച്ചിരുന്നു. ഇതേതുടർന്നാണ് സുപ്രീംകോടതിയുടെ നടപടി. മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷമാണ് ജഡ്ജിക്കെതിരേയുള്ള നടപടിയെന്നും ബംഗ്ലാദേശ് സുപ്രിംകോടതി വ്യക്തമാക്കി.

