കടുത്തുരുത്തി : ∙ പ്ലസ്ടു വിദ്യാർഥിനികൾ തമ്മിലുണ്ടായ വാക്കു തർക്കം വീടാക്രമണത്തിൽ കലാശിച്ചു. തടസ്സം പിടിക്കാൻ എത്തിയ അയൽവാസിക്ക് കുത്തേറ്റു. മങ്ങാട് പരിഷിത്ത് ഭവൻ അശോകനാണ് (55) കുത്തേറ്റത്. കടുത്തുരുത്തി മങ്ങാട് അലരിയിൽ 2021 നവംബർ 7 രാത്രി 8.30നാണ് സംഭവം. പെൺകുട്ടികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഇവരിലൊരാൾ ആൺസുഹൃത്തുക്കളെ വരുത്തി സഹപാഠിയുടെ വീട് ആക്രമിക്കുകയായിരുന്നു.
മങ്ങാട് സ്വദേശിനിയും ഞീഴൂർ പഞ്ചായത്തിലെ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണു തർക്കമുണ്ടായത്. തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ 4 ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവർക്കൊപ്പം കാറിൽ രാത്രി എത്തുകയായിരുന്നു. വീട്ടിൽ തർക്കം നടക്കുന്നതിനിടെ വിവരം തിരക്കാൻ എത്തിയപ്പോഴാണ് അയൽവാസി അശോകനു കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.
അശോകനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.സംഘത്തിലെ രണ്ടു പേരെയും പെൺകുട്ടിയെയും പിടികൂടിയതായി എസ്ഐ ബിബിൻ ചന്ദ്രൻ അറിയിച്ചു. ഇവരിൽ ഒരാൾക്കു പരുക്കുണ്ട്. ഇവർ എത്തിയ വാഹനം പൊലീസ് പിടികൂടി. മറ്റു രണ്ടു പേർ ഓടിപ്പോയി.

