തിരുവനന്തപുരം: ഇന്ധന നികുതിയില്‍ ഇളവു നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളത്തിലും ആനുപാതികമായി കുറഞ്ഞു. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
“പതിമൂന്ന് തവണ യു.ഡി.എഫ് കാലത്ത് കൂട്ടിയിട്ടുണ്ട്. അതിന്റെ കണക്ക് എന്റെ കൈയിലുണ്ട്. പെട്രോളിന്റെ വില കമ്പോളത്തിന് വിട്ടുകൊടുത്തത് യു.പി.എ സർക്കാറാണ്,” മന്ത്രി പറഞ്ഞു.
നേരത്തെ വില നിയന്ത്രിക്കാൻ ഓയിൽപൂൾ അക്കൗണ്ട് ഉണ്ടായിരുന്നു. ഇത് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് നിർത്തിയത്. ഇപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയുണ്ട്. 1500 ശതമാനമാണ് നികുതി വർധിപ്പിച്ചത്. അതാണ് ഇത്രയും വലിയ വില വർധനയ്ക്ക് കാരണം. ആ വർധിപ്പിച്ചതിൽ നിന്നാണ് ഇപ്പോൾ പത്തു രൂപയും അഞ്ചു രൂപയും കുറച്ചത്. ആനുപാതികമായി കേരളത്തിലെ വിലയിലും മാറ്റമുണ്ടായി. കേന്ദ്രം ഇപ്പോൾ കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്ന് മാത്രമാണ്.
2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നികുതി വർധിപ്പിച്ചിട്ടില്ല. ഒരു പ്രാവശ്യം കുറയ്ക്കുകയും ചെയ്തു. അന്ന് 509 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതുവരെ ഏകദേശം 1500 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് യുപി, ഗോവ, കർണാടക സംസ്ഥാനങ്ങൾ നികുതി വർധിപ്പിച്ചു. പല സംസ്ഥാനങ്ങളിലും കോവിഡ് സെസ് വന്നു. കേരളത്തിൽ അതുണ്ടായില്ല. കോവിഡിൽ ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.

