തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി റവന്യു മന്ത്രി കെ. രാജൻ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി 28/10/21 വ്യാഴാഴ്ച പറഞ്ഞു.
മൈക്ക് അനൗണ്‍സ്മെന്റുകളും മുന്നറിയിപ്പുകളും പ്രദേശത്ത് ആരംഭിച്ചു. വണ്ടിപ്പെരിയാറിലൂടെ വെള്ളം ഇടുക്കി ഡാമിലേക്ക് എത്തിച്ചേരേണ്ടത് 27 കിലോമീറ്റര്‍ സഞ്ചരിച്ചാണ്. ആ 27 കിലോമീറ്റര്‍ പ്രദേശത്തും കര്‍ശന സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2018ലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ 853 കുടുംബങ്ങളെ മാറ്റേണ്ടിവരുമെന്നാണ് നിഗമനം. 3220 പേരെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അവരുടെ ഫോണ്‍നമ്പറുകളും ലഭ്യമാണ്. വില്ലേജ് ഓഫീസുകളിലും താലൂക്ക് കേന്ദ്രങ്ങളിലും കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ ക്യാമ്പുകളില്‍ തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, പ്രത്യേക ആശുപത്രികള്‍ തുടങ്ങിയ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

